ഡൽഹി: ഇന്ത്യൻ വിപണിയിൽ പ്രീമിയം ബിയറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. ആഗോള ബിയർ നിർമ്മാതാക്കളായ ഹൈനകൻ 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മികച്ച വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ പ്രമുഖ മദ്യനിർമ്മാണ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിൽ 61.5 ശതമാനത്തിലധികം ഓഹരിയുള്ള ഹൈനകന്, ഇന്ത്യ തങ്ങളുടെ ഏറ്റവും സുസ്ഥിരമായ വിപണികളിലൊന്നാണെന്ന് കമ്പനി വ്യക്തമാക്കി. മാർച്ച് പാദത്തിൽ ബിയർ വിൽപ്പനയിൽ ഏകദേശം 5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം ബിയർ വിപണിയിൽ മൊത്തത്തിൽ 15 ശതമാനത്തോളം വളർച്ചയുണ്ടായപ്പോൾ കിംഗ്ഫിഷർ അൾട്രാ ആണ് ഈ വിഭാഗത്തിൽ വിപണി നയിക്കുന്നത്.
പ്രീമിയം ബിയറുകൾക്ക് പുറമെ സാധാരണ വിപണിയിലും സ്വാധീനം ഉറപ്പിക്കാൻ കയ്പ്പ് കുറഞ്ഞ കിംഗ്ഫിഷർ സ്മൂത്ത് എന്ന പുതിയ ബ്രാൻഡും കമ്പനി അവതരിപ്പിച്ചിരുന്നു. കിംഗ്ഫിഷർ, ഹൈനകൻ എന്നിവയ്ക്ക് പുറമെ കല്യാണി ബ്ലാക്ക് ലേബൽ, ബുള്ളറ്റ്, അമസ്റ്റൽ തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകൾ നിലവിൽ യുണൈറ്റഡ് ബ്രൂവറീസ് ഇന്ത്യയിൽ വിൽക്കുന്നുണ്ട്. അതേസമയം ഇന്ധന-ഊർജ്ജ വിലവർദ്ധനവും ആഗോള പണപ്പെരുപ്പവും കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് വിരമിക്കുന്ന സി.ഇ.ഒ ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് പറഞ്ഞു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് മൊത്തം വരുമാനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ കമ്പനിയുടെ വരുമാനം 2.8 ശതമാനം വർദ്ധിച്ച് 6.7 ബില്യൺ യൂറോയിലെത്തി. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഈ വർഷം 6 ശതമാനം വരെ പ്രവർത്തന ലാഭം നേടാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.





























