തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആനുകൂല്യം. സംസ്ഥാനത്തെ പത്ര പ്രവർത്തക പെൻഷൻ 13000 രൂപയാക്കി ഉയർത്തിയതായി മന്ത്രി പ്രഖ്യാപിച്ചു. 1500 രൂപ കൂട്ടിയതാണ് പ്രഖ്യാപനം. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. 1500 കൂട്ടുന്നതോടെ 13000 രൂപ പെൻഷനായി ലഭിക്കും. സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിനെ അഭിനന്ദിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രംഗത്ത്. പെൻഷൻ 1500 രൂപ കൂട്ടിയ മന്ത്രിയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി യൂണിയൻ ഭാരവാഹികൾ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
ജില്ലാ നേതാക്കൾ നേരിട്ടും പ്രീ ബജറ്റ് ചർച്ചയിലും പെൻഷൻ വർധിപ്പിക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രതിമാസ പെൻഷൻ തുക 20,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണു ലഭിച്ചതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.






























