കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുസിസി കരട് ബിൽ ജൂലൈ രണ്ടിന് സംസ്ഥാന മന്ത്രിസഭ പരിഗണിക്കും. ഇതിന് ശേഷം ഓഗസ്റ്റിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സുവേന്ദു അധികാരി സഭയിൽ പറഞ്ഞു. യുസിസി ബില്ലിന്റെ കരട് തയ്യാറാക്കാൻ ഒരു സമിതിയെയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. നിയമ വിദഗ്ധരും വിദ്യാഭ്യാസ പ്രവർത്തകരും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ സമിതിയിൽ അംഗങ്ങളായിരിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് ഒരു മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. ഈ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ഓഗസ്റ്റിൽ ബിൽ സഭയിൽ കൊണ്ടുവരികയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുസിസി നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. എന്തുവന്നാലും ബംഗാളിൽ യുസിസി നടപ്പാക്കുമെന്നും യുസിസി ബിൽ അവതരിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.





























