കൊൽക്കത്ത : ബംഗാളിലെ മേദിനിപുരില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. കാർ തകര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് വി.മുരളീധരന്‍ ആരോപിച്ചു. മുരളീധരന്റെ ഡ്രൈവർക്ക് പരുക്കേറ്റു. സംസ്ഥാനത്ത് അക്രമത്തിനിരയായവരെ കാണാന്‍ പോകുംവഴിക്കായിരുന്നു സംഭവം.
അക്രമിസംഘം പോലീസ് വാഹനവും ആക്രമിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചു. അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കും.
സംഘര്‍ഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടുത്ത അതൃപ്തി അറിയിച്ചു. സംഘര്‍ഷങ്ങളുണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും ബംഗാള്‍ അനുകൂലമായി പ്രതികരിച്ചില്ല. റിപ്പോര്‍ട്ട് ഇനിയും വൈകരുതെന്നും സംഘര്‍ഷങ്ങള്‍ തടയാന്‍ അടിയന്തര നടപടിയെടുക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. സംസ്ഥാനത്തെ അക്രമങ്ങളില്‍ 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.