കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചത് ഡിസിസി നിർദ്ദേശപ്രകാരമെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ്. സണ്ണി ജോസഫിന്റെ ബന്ധുവാണെന്ന കാരണത്താലല്ല ബെന്നി തോമസിനെ നിയമിച്ചത്. ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം പരിഗണിച്ചാണ് തീരുമാനമെന്ന് മാർട്ടിൻ ജോർജ്. മാധ്യമങ്ങൾ ഉയർത്തുന്ന വിവാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മാർട്ടിൻ ജോർജ്ജ് വ്യക്തമാക്കി. കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയാണ് ബെന്നി. പാർട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭർത്താവിന്റെ നിയമനം. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിന് നിയമനം നൽകിയത് പ്രതിപക്ഷം സജീവ ചർച്ചയാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി ഡിസിസി രംഗത്തെത്തിയത്. എന്നാൽ ബന്ധു നിയമനം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വിഷയം കൂടുതൽ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇടതു സർക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ ബന്ധു നിയമനത്തിലെ വിമർശനം ഉയർത്തിയാണ് ചർച്ചകൾ. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെയും കോൺഗ്രസിന്റെയും പ്രതിരോധം. വിഷയത്തിൽ സണ്ണി ജോസഫ് പ്രതികരിക്കാത്തതും ചർച്ചയാണ്.





























