ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വ്യോമയാന മേഖലയെ കൈപിടിച്ചുയർത്താൻ 10,000 കോടി രൂപയുടെ വൻ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ. കുതിച്ചുയരുന്ന വിമാന ഇന്ധന വിലയും പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതുമൂലമുണ്ടായ അധികച്ചെലവും കാരണം പ്രതിസന്ധിയിലായ എയർലൈനുകൾക്ക് വലിയ ആശ്വാസമേകുന്നതാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ തീരുമാനം. എണ്ണക്കമ്പനികൾക്ക് പലിശരഹിത പിന്തുണയായി ഈ തുക കൈമാറുന്നതിലൂടെ വിമാന ഇന്ധനവില സ്ഥിരപ്പെടുത്തി നിർത്താനും അതുവഴി വ്യോമയാന മേഖലയിലെ കനത്ത നഷ്ടം ലഘൂകരിക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ ലിറ്ററിന് 60.50 രൂപയായിരുന്ന വിമാന ഇന്ധനവില മെയ് മാസത്തോടെ 142 രൂപയായി കുതിച്ചുയർന്നത് കമ്പനികളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഈ പുതിയ ഇടപെടൽ രാജ്യത്തെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഒരുപോലെ പ്രയോജനപ്പെടും. ഇന്ധനവിലയിലെ ഈ ആഘാതം കുറയ്ക്കുന്നതിലൂടെ വരുംദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിലെ വൻ വർദ്ധനവ് ഒഴിവാക്കാനും സാധാരണക്കാരായ യാത്രക്കാർക്ക് അമിതഭാരമില്ലാതെ യാത്ര ചെയ്യാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.





























