അടൂർ : യുവാക്കളുടെ ഇടയിലും സ്കൂൾ പരിസരങ്ങളിലും പിടി മുറുക്കുന്ന ലഹരിമാഫിയയെ തളയ്ക്കാൻ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ (ദി നാർക്കോ ഹണ്ട് ) പദ്ധതിയുടെ ഭാഗമായി അടൂർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 932 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. ഏഴംകുളം അറുകാലിക്കൽ ശിവശൈലം വീട്ടിൽ ഷൺമുഖൻ (44) നെയാണ് അറസ്റ്റ് ചെയ്തത്. ഏഴംകുളം നാഷണൽ സ്കൂളിന് സമീപം ഇയാൾ നടത്തുന്ന കടയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഗണേഷ്, ഹാൻസ്, കൂൾ മുതലായ നിരോധിത ഉൽപ്പന്നങ്ങൾ ഇയാൾ കുട്ടികൾക്ക് ഉൾപ്പെടെ വില്പന നടത്തി വരികയായിരുന്നു.
അടൂർ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കൈമാറിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ അജയൻ, എസ്.ഐ മാരായ പ്രതീഷ്, ദീപു, സി.പി.ഓ മാരായ സൈഫുദ്ദീൻ, രാജഗോപാൽ, നിതിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്കൂൾ കുട്ടികൾക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് ജാമ്യമില്ലാ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.





























