തിരുവനന്തപുരം : നിലവിലെ വൈദ്യുതിനിരക്ക് വർധന അപര്യാപ്തമാണെന്നു കാണിച്ച് കെ.എസ്.ഇ.ബി. നൽകിയ റിപ്പോർട്ട് റെഗുലേറ്ററി കമ്മിഷൻ പരിഗണിക്കാൻ സാധ്യതയില്ല. ഇതോടെ ഇടക്കാലനിരക്ക് വർധന ഒഴിവായേക്കും. 2024ലാണ് കെ.എസ്.ഇ.ബി. റിപ്പോർട്ട് നൽകിയത്. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് കമ്മിഷൻ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടിയിരുന്നു. പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് കെ.എ സ്.ഇ.ബി. ഹാജരാക്കിയിട്ടുമില്ല. അതിനാൽ പഴയ റിപ്പോർട്ടിന്മേൽ തെളിവെടുപ്പ് നടത്തി നടപടികൾ അവസാനിപ്പിക്കാനാണ് കമ്മിഷൻ്റെ നീക്കം.
18-ന് തിരുവനന്തപുരത്ത് റെഗുലേറ്ററി കമ്മിഷൻ ആസ്ഥാനത്താണ് തെളിവെടുപ്പ്. വൈദ്യുതി നിരക്കിൽ 2024-25-ൽ യൂണിറ്റിന് 16 പൈസയും 2025-26-ൽ 12 പൈസയുമാണ് കൂട്ടാൻ കമ്മിഷൻ അനുവദിച്ചത്. 2026-27-ൽ നിരക്ക് വർധന അംഗീകരിച്ചിരുന്നില്ല. നിരക്ക് വർധനയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനം വിലയിരുത്തി ബോർഡ് ഇടക്കാല റിപ്പോർട്ട് നൽകണം. അതിൻ്റെ അടിസ്ഥാനത്തിലാണ് നിരക്ക് പുനഃപരിശോധിക്കുന്നത്. എന്നാൽ ബോർഡ് നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകിയിരുന്നില്ല. നൽകിയതിൽ പൊരുത്തക്കേടുകളുമായിരുന്നു.
മുൻവർഷങ്ങളിലെ നിരക്ക് വർധന നാമമാത്രമായതിനാൽ മുൻകാലനഷ്ടം ഈടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കമ്മിഷൻ അനുവദിച്ചതിനെക്കാൾ കൂടുതൽ വരുമാനത്തിൽ കുറവുണ്ടായെന്നുമാണ് ബോർഡ് അറിയിച്ചത്. ഇനി അടുത്ത സാമ്പത്തികവർഷമേ നിരക്കു വർധന ആവശ്യപ്പെടാനാവൂ. അപേക്ഷ നവംബറിൽ നൽകണം





























