കണ്ണൂര്‍ : ഒന്നാം പാര്‍ട്ടി കേണ്‍ഗ്രസ്സിന്റെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായി ബര്‍ലിന്‍ കുഞ്ഞനന്തന്‍. പതിനാറിന്റെ ചുറുചുറുക്കില്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ താന്‍ അവതരിപ്പിച്ച പ്രമേയം അതും കുട്ടികള്‍ക്ക് വേണ്ടി പ്രായം 96ആയെങ്കിലും എല്ലാം ഒര്‍ത്തെടുത്ത് ബര്‍ലിന്‍. സി.പി.എമ്മിന്‍റെ 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ അരങ്ങുണരുമ്പോള്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഓര്‍മകളില്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസാണ്. 1943ല്‍ മുംബൈയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് 95 പിന്നിട്ട ബര്‍ലിന്‍.
കണ്ണൂരിലെ നാറാത്തെ വീട്ടില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ അന്നത്തെ ഓര്‍മകള്‍ക്ക് മങ്ങല്‍ ഒട്ടുമില്ല. ബാലഭാരതസംഘം പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ബര്‍ലിന് അന്ന് 16 വയസ്സ്. ചിറക്കല്‍ രാജാസ് സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ ജയിലില്‍ കയ്യൂര്‍ രക്തസാക്ഷികള്‍ കഴുവേറ്റപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ബോംബെ പാര്‍ട്ടി കോണ്‍ഗ്രസ്.
നാടിനുവേണ്ടി കൊലമരമേറിയ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കല്‍ അബൂബക്കര്‍, പെടോര കുഞ്ഞമ്ബു നായര്‍ എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സമ്മേളനം പ്രമേയം പാസാക്കി. കെ.പി.ആര്‍. ഗോപാലനായിരുന്നു പ്രമേയം അവതരിപ്പിച്ചത്. കയ്യൂര്‍ രക്തസാക്ഷികള്‍ക്കുവേണ്ടി സമ്മേളന വേദിയില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളി ഓര്‍ക്കുമ്പോള്‍ രോഗശയ്യയിലും ആവേശഭരിതനാകുകയാണ് ബര്‍ലിന്‍.
കണ്ണൂരില്‍നിന്ന് മഹിളാസംഘടനയെ പ്രതിനിധാനംചെയ്ത് മുന്‍മന്ത്രിയും കണ്ണൂര്‍ സ്വദേശിയുമായ കാന്തലോട്ട് കുഞ്ഞമ്പുവിന്‍റെ ഭാര്യ പി. യശോദയുമുണ്ട്. തന്നെ കൂടാതെ പഞ്ചാബില്‍നിന്നുള്ള ബാബാ സോഹന്‍ സിങ്ങായിരുന്നു മറ്റൊരു പ്രായം കുറഞ്ഞ പ്രതിനിധി. ബി.ടി. രണദിവെ, പി.സി. ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കളായിരുന്നു അന്ന് പാര്‍ട്ടിയെ നയിച്ചത്.
കയ്യൂര്‍ രക്തസാക്ഷിയായിരുന്ന പെടോര കുഞ്ഞമ്പു നായരുടെ സഹോദരനും കയ്യൂര്‍ സെല്‍ സെക്രട്ടറിയുമായിരുന്ന കേളു നായരാണ് ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് പ്രഭാഷണം നടത്തിയത്. കാംഗര്‍ മൈതാനത്തിന് സമീപത്തെ എം.ആര്‍. ഭട്ട് സ്കൂള്‍ ഹാളില്‍ നടന്ന സമ്മേളന ചര്‍ച്ചയില്‍ മലബാര്‍ കര്‍ഷക സമരത്തിലെ സഖാക്കളും പരാമര്‍ശ വിഷയങ്ങളായി. സമ്മേളനത്തില്‍ ബാലഭാരതസംഘ പ്രമേയമാണ് ബര്‍ലിന്‍ അവതരിപ്പിച്ചത്. ‘കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും’ എന്ന പ്രമേയം അവതരിപ്പിക്കാന്‍ പി. കൃഷ്ണപിള്ളയാണ് ചുമതലപ്പെടുത്തിയത്.































