കൽപ്പറ്റ : ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ കോടികൾ പിരിച്ച് വഞ്ചിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊലീസിൽ പരാതി. വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതനായ ജിജീഷാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനുമെതിരെ മേപ്പാടി പോലീസിൽ പരാതി നൽകിയത്. മുൻ കെപിസിസി പ്രസിഡന്റ കെ സുധാകരനും കോൺഗ്രസിന് വേണ്ടി ആപ്പ് ഉണ്ടാക്കിയ അസ്ഹറിനും എതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. വീട് വച്ച് നൽകുമെന്ന് പല തവണ പറഞ്ഞ് വിശ്വസിപ്പിച്ചു. കോൺഗ്രസിനെ വിശ്വസിച്ച് സർക്കാരിന്റെ വീട് വേണ്ടെന്ന് അറിയിച്ച് ധനസഹായം കൈപ്പറ്റി. ഇപ്പോൾ കോൺഗ്രസ് പണപിരിവ് നടത്തിയ ആപ്പ് പോലും കാണാനില്ല. ഒരു കടലാസിൽ എഴുതി സണ്ണി ജോസഫ് പ്രദർശിപ്പിക്കുകയാണ് ചെയ്തത്. കൃത്യമായ രേഖകൾ കാണിച്ചില്ല യഥാർഥ തുക വെളിപ്പെടുത്താതെ വയനാട് ദുരന്ത ബാധിതരെ കോൺഗ്രസ് വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.
അതിജീവിതർക്കായി വീട് വച്ചുനൽകാൻ കോൺഗ്രസിന്റെ കയ്യിൽ പണമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസമാണ് തുറന്നു പറഞ്ഞത്. വീട് നിർമിക്കാനായി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് 5.38 കോടി (5,38,21,632) രൂപയാണെത്തിയത്. രണ്ട് ഘട്ടമായി സ്ഥലം വാങ്ങിയയോടെ പണം തീർന്നെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്. അതേസമയം ദുരന്തബാധിതർക്ക് 230 വീട് വാഗ്‌ദാനം ചെയ്‌ത് കോടികൾ പിരിച്ച് ഒന്നരവർഷം ധൂർത്തടിച്ചശേഷം 50 വീടിനാണ് കല്ലിട്ടത്. ദുരന്തമുണ്ടായപ്പോൾ രാഹുലും കെപിസിസിയും 100 വീട് വീതം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് 30 വീടും. ഇതിനായി എത്രപിരിച്ചെന്നോ പണം എന്തുചെയ്‌തെന്നോ വ്യക്തമാക്കിയിട്ടില്ല.
പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയായിരുന്നു പിരിവ്. പുരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാഹുലും പ്രിയങ്കയും തുക നൽകിയില്ല. എംപി ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. കോടികൾപിരിച്ച് മുക്കിയത് തിരിച്ചടിയാകുമെന്ന് കണ്ടാണ് കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി കല്ലിട്ടത്. അതേസമയം, ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി സംസ്ഥാന സർക്കാർ 178 വീടുകൾ കൈമാറി.































