തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി ടി. പി രാമകൃഷ്ണൻ അറിയിച്ചു. മൊത്തം 301 ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക. തിരക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികൾ ആലോചിക്കുകയാണ്. ഓൺലൈൻ ബുക്കിംഗ് വഴി ഓർഡർ സ്വീകരിച്ച് ഔട്ട്‌ലെറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ മദ്യശാലകൾ തുറക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
പ്രളയസമയത്തും മദ്യത്തിന്റെ വില വർധിപ്പിച്ച് വരുമാനം കണ്ടെത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എക്‌സൈസ് നികുതി വർധിപ്പിച്ചു കൊണ്ടായിരുന്നു അന്നത്തെ വിലക്കയറ്റം. നൂറ് ദിവസത്തിന് ശേഷം സർക്കാർ അത് റദ്ദ് ചെയ്തിരുന്നു. അതുപോലെ കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് ഇപ്പോള്‍ മദ്യവില വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാർ ഹോട്ടലുകളിൽ പ്രത്യേകം കൗണ്ടർ സജ്ജീകരിച്ച് മദ്യവിൽപന നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇവിടെയൊന്നും ഇരുന്ന് മദ്യം കുടിക്കാൻ അനുവദിക്കില്ല. പാഴ്‌സലായി വാങ്ങേണ്ട സൗകര്യമാകും ഒരുക്കുക. ബിവറേജ് കോർപ്പറേഷന്റെ വിലയാകണം ബാർ ഹോട്ടലിലും ഈടാക്കേണ്ടത്.