കൊച്ചി: പ്രീമിയം മദ്യം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു. “ഹൈ സ്പിരിറ്റ്‌സ് – എ ബെവ്‌കോ ബൊട്ടീക്” എന്ന പേരിലുള്ള ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിലവാരത്തിലുള്ള പ്രീമിയം മദ്യ വില്പന കേന്ദ്രം മെട്രോ സ്റ്റേഷനിൽ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ വിൽപ്പനയും ലോക്‌നാഥ് ബെഹ്‌റ തന്നെയാണ് നിർവഹിച്ചത്. എക്‌സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ ആദ്യ ബോട്ടിൽ വാങ്ങി.
പ്രീമിയം വിഭാഗത്തിലെ വിവിധ ബ്രാൻഡുകൾ ഉൾപ്പെടെ ഏകദേശം 7000 കേസുകൾ മദ്യമാണ് പുതിയ ഔട്ട്‌ലെറ്റിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. നഗരത്തിലെ ഉയർന്ന വരുമാന വിഭാഗം, ഐ.ടി. മേഖലയിലെ തൊഴിലാളികൾ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഔട്ട്‌ലെറ്റ് രൂപകല്പന ചെയ്തതെന്ന് അധികൃതർ അറിയിച്ചു. മെട്രോ സ്റ്റേഷനിൽ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നുവെങ്കിലും തുറക്കാത്ത (സീൽ പൊട്ടിക്കാത്ത) മദ്യ കുപ്പികൾ മാത്രമേ മെട്രോയിലൂടെ കൊണ്ടുപോകാൻ അനുവദിക്കൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. യാത്രക്കാരുടെ സുരക്ഷയും നിയമാനുസൃതതയും ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് കെ.എം.ആർ.എൽ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.






























