തിരുവനന്തപുരം : സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ പുറത്ത് വിടാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വിടാത്തത് ഉന്നതരെ വെള്ളപൂശാനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന താനടക്കമുള്ള സ്ത്രീകൾ നടക്കുന്ന സംഭവങ്ങളെ കുറിച്ച് മണിക്കൂറുകളോളം ഹേമാ കമ്മീഷന് മുന്നിൽ വെളിപ്പെടുത്തിയതാണെന്നും എന്നാൽ നിർണായക കണ്ടെത്തലുകൾ മൂടിവെയ്ക്കാനാണ് ശ്രമമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണമല്ല പകരം പുനരന്വേഷണമാണ് വേണ്ടതെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലിയും പറഞ്ഞു. കേസിലെ ദിലീപ് ഉൾപ്പെട്ട ക്രിമിനൽ ഗൂഢാലോചന വീണ്ടും അന്വേഷിക്കണമെന്നും അസഫലി ആവശ്യപ്പെട്ടു. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാനാകാത്തതാണ് ഈ കേസ്. നടൻ ദൃശ്യങ്ങൾ നേരിട്ട് കണ്ടെന്ന് പറയുന്നത് വലിയ വെളിപ്പെടുത്തലാണ്. നടന്റെ ക്രിമിനൽ ഗൂഢാലോചനയാണ് പുറത്ത് വന്നതെന്നും പുതിയ വെളിപ്പെടുത്തലിൽ പുനരന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടൻ ദിലീപിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന പൂർത്തിയായി. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ വീട്ടിൽ നിന്നും ഹാർഡ് ഡിസ്കകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ദിലീപിന്റെ പേഴ്സണൽ മൊബൈൽ ഫോണടക്കം മൂന്നു മൊബൈൽ ഫോണുകൾ, കംപ്യുട്ടർ ഹാർഡ് ഡിസ്ക്, രണ്ട് ഐപ്പാഡ്, പെൻഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തത്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരെ സമയം റെയ്ഡുകൾ നടന്നത്.
അതിനിടെ വധഭീഷണിക്കേസിൽ ദിലീപിനെ കൂടാതെ രണ്ട് പ്രതികൾ കൂടി മുൻകൂർ ജാമ്യാപേക്ഷ നൽകി. ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയത്. കേസിലെ നാല്, ആറ് പ്രതികളാണ് ഇവർ. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഈ ഹർജികളും ഹൈക്കോടതി നാളെ പരിഗണിക്കും