തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിൽ പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ചു. ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേർക്കാണ് മോചനം നൽകുന്നത്. നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശചെയ്തിരുന്നു. എന്നാൽ, ഇവർക്ക് അടിക്കടി പരോൾ കിട്ടിയതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലിൽ പ്രശ്‌നം സൃഷ്ടിച്ചതും തിരിച്ചടിയായി.
ഇതേത്തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോം രാജ് ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയൽക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റു രണ്ട് കേസുകളിൽപ്പെട്ടവരെയാണ് ശിക്ഷായിളവ് ലഭിച്ച മറ്റു പത്തുപേർ. മലപ്പുറം തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളിൽ അഞ്ചു വീതം പ്രതികളാണുള്ളത്. 2009ലാണ് ഭർതൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേർന്ന് വീടിനുള്ളിൽ കൊലപ്പെടുത്തിയത്.





























