തിരുവനന്തപുരം: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും. രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലായിരിക്കും സമർപ്പിക്കുക. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രമായിരിക്കും സെൻസർ ബോർഡിന് സമർപ്പിക്കുന്നത്. പുതുക്കിയ പതിപ്പ് പൂർണമായും സമർപ്പിക്കേണ്ടെന്ന് സെൻസർ ബോർഡ് അറിയിച്ചിരുന്നു. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയേക്കും. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വിചാരണ രംഗങ്ങളിൽ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം എത്രയും വേഗം തീയറ്ററുകളിൽ എത്തിക്കാനാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.































