കൊൽക്കത്ത : ഭവാനിപ്പൂർ തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കൽക്കട്ട ഹൈക്കോടതി. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു. മുൻഗണന നൽകി ഭവാനിപ്പൂരിൽ ഉപ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി. ഭവാനിപ്പൂരിൽ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെ കോടതി വിമർശിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുടെ അഭിമാന പോരാട്ടമാണ് ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനർജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് തോൽക്കുകയായിരുന്നു.
ഇതോടെ മമതയ്ക്ക് മത്സരിക്കാനായി ഭവാനിപൂർ എംഎൽഎ സൊവൻ ദേബ് ചാറ്റർജി എംഎൽഎ സ്ഥാനം രാജിവെച്ചു.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരിൽ സംഘർഷം തുടരുകയാണ്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ കഴിഞ്ഞ ദിവസം കൈയേറ്റമുണ്ടായി. ഭവാനിപൂരിൽ ബിജെപി സ്ഥാനാർത്ഥിക്കായി ദിലീപ് ഘോഷ് പ്രചരണം നടത്തുമ്പോഴാണ് സംഭവമുണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റ ശ്രമം നടത്തിയത്.