ചെങ്ങന്നൂർ : പെരുങ്കുളം പാടത്തെ നഗരസഭാ സ്റ്റേഡിയം നിർമാണം വൈകാതെ പുനരാരംഭിക്കാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ഫെസ്റ്റ് 2024 -ലെ വിവിധ മേഖലകളിലുള്ളവർക്കുള്ള അവാർഡുവിതരണവും സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ ടെൻഡറിന്റെ അടിസ്ഥാനത്തിൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ സ്റ്റേഡിയം നിർമാണം പുനരാരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തിയായാൽ സംസ്ഥാനത്തെ സ്റ്റേഡിയങ്ങളിൽ എല്ലാ കായികയിനങ്ങളും ഒരേ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനത്തിന് പോത്തൻ ജോസഫ് സ്മാരക അവാർഡ് കെ. ഷിബുരാജനും കലാ-സാഹിത്യ രംഗത്തെ ഗുരു ചെങ്ങന്നൂർ രാമൻപിള്ള സ്മാരക അവാർഡ് കെ. രാജഗോപാലിനും കായികരംഗത്തെ പി.എം. ജോസഫ് സ്മാരക അവാർഡ് സാബു പി. സാമുവലിനും മന്ത്രി വിതരണംചെയ്തു.
താലൂക്കിലെ മികച്ച കൃഷി ഓഫീസർക്കുള്ള ആദരം നഗരസഭാ കൃഷി ഓഫീസർ കെ.ജി. റോയ്, താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. സുനിൽകുമാർ, വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മികച്ച കർഷകരായി തിരഞ്ഞെടുത്ത എസ്.കെ. ശ്രീകുമാർ (നഗരസഭ) കെ.കെ. തങ്കപ്പക്കുറുപ്പ് (ആലാ) പി.കെ. ചന്ദ്രൻ (ബുധനൂർ) വി.കെ. വിജയൻ (ചെറിയനാട്), എൻ. ഗോപാലകൃഷ്ണൻ നായർ (മാന്നാർ) വി.കെ. രാജേന്ദ്രൻ (മുളക്കുഴ) സിബി വർഗീസ് (പാണ്ടനാട്) പി.കെ. മഹേശ്വരൻ (പുലിയൂർ) ഉതുപ്പാൻ കുഞ്ഞച്ചൻ (തിരുവൻവണ്ടൂർ) പി.ജി. രതീഷ് (വെണ്മണി) എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഫെസ്റ്റ് കമ്മിറ്റി കൺവീനർ കെ.ജി. കർത്താ അധ്യക്ഷനായി. ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം. തോമസ്, നഗരസഭാ കൗൺസിലർ രോഹിത് പി. കുമാർ, രാധാകൃഷ്ണൻ പാണ്ടനാട്, ജോൺ ദാനിയേൽ, എൻ. സദാശിവൻനായർ പി.ആർ. പ്രദീപ്കുമാർ, മോഹൻ കൊട്ടാരത്തുപറമ്പിൽ, ജോർജ് തോമസ്, പ്രതിപാൽ പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.





























