ന്യൂഡൽഹി : അവകാശത്തർക്കം നിലനിൽക്കുന്ന മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിനു സമീപത്തെ തുറസ്സായ സ്ഥലത്തു വെള്ളിയാഴ്ചകളിൽ നിസ്കാരത്തിനു താൽക്കാലികാനുമതി നൽകി സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. തീരുമാനം താൽക്കാലികമാണെന്നും അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, ഹിന്ദു ആരാധനയ്‌ക്കൊപ്പം മുസ്‌ലിംകൾക്ക് നിശ്ചിത ദിവസങ്ങളിൽ നമസ്കാരത്തിന് അനുമതി നൽകിയിരുന്നതു പുനഃസ്ഥാപിക്കണമെന്ന ആവശ്യം അനുവദിച്ചില്ല. സംഘർഷത്തിന് ഇടയാക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്നു കോടതി പറഞ്ഞു. കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ കെട്ടിടത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തരുതെന്നു പുരാവസ്തു വകുപ്പിനോടും നിർദേശിച്ചു.
വിഷയം വിശദമായി പരിശോധിക്കുമെന്നു വ്യക്തമാക്കി കോടതി ഹർജികളിൽ നോട്ടിസയച്ചു. മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കും. സരസ്വതി ദേവിക്കു സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഭോജ്ശാല കമാൽ മൗല മസ്ജിദ് നിൽക്കുന്ന സ്ഥലമെന്നു ഹൈക്കോടതി ഉത്തരവിൽ പറഞ്ഞതാണ് ഹർജികൾക്കിടയാക്കിയത്. ഇതു ചൂണ്ടിക്കാട്ടി മുസ്‌ലിംകൾക്ക് ഇവിടെ പ്രാർഥനയ്ക്ക് അവസരം നിഷേധിച്ചിരുന്നു. 700 വർഷമായി സ്ഥലത്ത് നമാസ് നടത്തിയിരുന്നതിനു തെളിവുണ്ടെന്നതടക്കമായിരുന്നു മുസ്‌ലിം വിഭാഗത്തിന്റെ വാദം. 11–ാം നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടം പൂർണമായി സരസ്വതി ക്ഷേത്രമാണെന്നു ഹിന്ദു വിഭാഗം വാദിച്ചു. 2003ലെ ധാരണ പ്രകാരം, എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. സരസ്വതി ദേവിയുടെ ക്ഷേത്രമാണിതെന്നും സമുച്ചയത്തിന്റെ ഒരു ഭാഗവും ഉപയോഗിക്കാൻ മുസ്‌ലിംകൾക്ക് അവകാശമില്ലെന്നുമായിരുന്നു ഹിന്ദു വിഭാഗത്തിന്റെ വാദം.
ഇതിനോടു ചേർന്നുള്ള കമാൽ മൗല മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്. ജുമുഅ നമസ്കാരം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഉടമസ്ഥാവകാശം ഹൈക്കോടതി തീർപ്പാക്കിയില്ലെങ്കിലും സ്ഥലം സരസ്വതി ക്ഷേത്രമാണെന്നു ഹൈക്കോടതി വ്യക്തമാക്കി നമസ്കാരം വിലക്കുകയായിരുന്നു.





























