അങ്കമാലി : അർഹതയുണ്ടായിരുന്നിട്ടും നഷ്ടപ്പെട്ടു എന്നു കരുതിയ ദേശീയ പുരസ്കാരം ഒടുവിൽ ഏറ്റുവാങ്ങിയപ്പോൾ അങ്കമാലി സ്വദേശി ബിബിൻ ദേവിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മികച്ച ശബ്ദലേഖകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം റസൂൽ പൂക്കുട്ടിക്കൊപ്പമാണ് ബിബിൻ ദേവ് ഏറ്റുവാങ്ങിയത്. നേരത്തെ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ബിബിൻ ദേവിന്റെ പേരുണ്ടായിരുന്നില്ല. അവാർഡ് പ്രഖ്യാപനത്തിൽ സംഭവിച്ച സാങ്കേതിക പിഴവാണെന്നും തനിക്കൊപ്പം ബിബിൻ ദേവിനും അവാർഡിന് അർഹതയുണ്ടെന്നും റസൂൽ പൂക്കുട്ടി അറിയിച്ചതിനെ തുടർന്ന് അവാർഡ് ഇരുവർക്കുമായി നൽകുകയായിരുന്നു.
ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽനിന്നാണ് പുരസ്കാരം സ്വീകരിച്ചത്. റസൂൽ പൂക്കുട്ടിക്കൊപ്പം ശബ്ദലേഖനം നിർവഹിച്ച ഒത്തശെരുപ്പ് സൈസ് 7 എന്ന തമിഴ് സിനിമയാണ് ബിബിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്. അമ്മയുടെ പിതാവിനുണ്ടായിരുന്ന പി.എ സൗണ്ട് സ്ഥാപനമാണ് ശബ്ദ മേഖലയിലെ ആദ്യ പ്രചോദനം. പോളിടെക്നിക്കിലെ ഇലക്ട്രോണിക്സ് ഡിപ്ലോമയും സാങ്കേതിക രംഗത്ത് സഹായമായി. തൃശ്ശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്.
ഹിന്ദി, മറാഠി, ഭോജ്പുരി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചു. റസൂൽ പൂക്കുട്ടിക്കൊപ്പം നിരവധി സിനിമകളിൽ ബിബിൻ പ്രവർത്തിച്ചിട്ടുണ്ട്. കിടങ്ങൂർ പാറേക്കാട്ടിൽ വീട്ടിൽ ദേവസിയുടെയും മേരിയുടെയും മകനാണ്. ഭാര്യ : ഡെൽമി. മകൻ : ജൊഹാൻ. മുംബൈയിൽ ഡി.എൻ.ബി സ്റ്റുഡിയോസ് എന്ന പേരിൽ ബിബിന് സ്ഥാപനവുമുണ്ട്.