അമേരിക്ക : അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്ന് വൈറ്റ് ഹൗസ്. ഇത്തരം അക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി അവകാശപ്പെട്ടു.
“വംശമോ ലിംഗഭേദമോ മതമോ മറ്റേതെങ്കിലും ഘടകമോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണവുമില്ല. അമേരിക്കയിൽ അത് തീർത്തും അസ്വീകാര്യമാണ്”- ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ അമേരിക്കയിലുണ്ടായ ആക്രമണ പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കിർബിയുടെ പ്രതികരണം. അത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയാൻ സംസ്ഥാന, പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കിർബി പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കാൻ പ്രസിഡന്‍റും ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അവർ ഉത്തരവാദിത്തം നിറവേറ്റുമെന്നും ജോൺ കിർബി വിശദീകരിക്കുകയും ചെയ്തു.





























