തിരുവനന്തപുരം : തിരുവനന്തപുരം ചൊവ്വര ഭാഗത്ത് എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി അഞ്ചു പേരെ എക്സൈസ് പിടികൂടി. പരിശോധനയ്ക്കിടെ നിർത്താതെ പോയ മാരുതി സ്വിഫ്റ്റ് കാറിനെ അതിസാഹസികമായി പിന്തുടർന്നാണ് എക്സൈസ് വകുപ്പിന്‍റെ പ്രത്യേക മൊബൈൽ യൂണിറ്റ് മയക്കുമരുന്ന് കടത്തു സംഘത്തെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാക്കളാണ് കഞ്ചാവുമായി പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു. പേരേക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി, ആമച്ചൽ സ്വദേശി ശരത്, പാറശ്ശാല സ്വദേശി വിപിൻ എന്നിവർ ആണ് കാറിൽ കടത്തിയ കഞ്ചാവുമായി പിടിയിലായത്.
കൊലപാതക ശ്രമം ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതികളാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വര ഭാഗത്ത് എക്സൈസിന്‍റെ പരിശോധനയ്ക്കിടെ യുവാക്കൾ വാഹനം നിർത്താതെ അമിത വേഗതയിൽ രക്ഷപെടുകയായിരുന്നു. എന്നാൽ പിന്തുടർന്ന എക്സൈസ് സംഘം കാറിനെ വട്ടം വെച്ച് യുവാക്കളെ പൊക്കി. വാഹനം പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് കെഇഎംയു ടീം പ്രതികളെ വലയിലാക്കിയത്.





























