പാറ്റ്ന: ബീഹാറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇടമില്ല. നിതീഷ് കുമാറിൽനിന്ന് ബിജെപി അകലം പാലിക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
അടുത്ത അഞ്ചു വർഷത്തേക്കു മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നു ബിജെപി നേതാക്കൾ പറയുന്നുണ്ടെങ്കിലും ബിജെപിയുടെ പ്രചാരണ വീഡിയോയിൽ നിതീഷ് കുമാറിനെക്കുറിച്ച് പരാമർശമില്ല. ബിജെപിയുടെ ഹോർഡിംഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമേയുള്ളൂ. അതേസമയം ജെഡിയുവിന്റെ പ്രചാരണങ്ങൾ നിതീഷ് കുമാറിനെക്കുറിച്ച് മാത്രമാണ് പറയുന്നത്.
ജെഡിയുവിന്റെയും നിതീഷിന്റെയും പ്രചാരണ യോഗങ്ങളിൽ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദും അല്ലാതെ മറ്റൊരു ബിജെപി നേതാവും പങ്കെടുത്തിട്ടില്ല. നിതീഷ് കുമാറിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് വാചാലമാവുകയും എൻഡിഎ ഭരണതുടർച്ചക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി മോദി അഭ്യർഥിക്കുകയും ചെയ്ത ശേഷമാണിത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിയുവുമായി കൂട്ടില്ലെന്നും ബിജെപിയുമായുള്ള സഹകരണം തുടരുമെന്നും ലോക്ജൻശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ പറഞ്ഞത് നിതീഷ് കുമാറിനേയും ജെഡിയുവിനേയും ഒതുക്കാൻ ബിജെപി എൽജെപിയെ ഉപയോഗിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുമുണ്ട്.