തൃശൂര്‍ : ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ മുപ്പത്തിയൊന്നു പ്രദേശങ്ങള്‍ അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തിനിടെ അയ്യായിരം കോവിഡ് രോഗികള്‍ വന്നതോടെ തൃശൂരില്‍ നിയന്ത്രണം കടുപ്പിക്കുകയാണ്.
ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണുകളില്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയും അഞ്ചു നഗരസഭാ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഇതിനെല്ലാം പുറമെ, മുപ്പത് പഞ്ചായത്തുകളും നിയന്ത്രിത മേഖലയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങരുത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കടകളില്‍ കച്ചവടം നടത്തരുതെന്നാണ് നിര്‍ദ്ദേശം. മുപ്പതിലേറെ രോഗികളുള്ള പ്രദേശം പൂര്‍ണമായും അടച്ചിടും. തൃശൂര്‍ ശക്തന്‍ , ജയ്ഹിന്ദ് മാര്‍ക്കറ്റുകള്‍ ഏറെ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. രോഗവ്യാപന തോത് കുറയാതെ മാര്‍ക്കറ്റുകള്‍ തുറക്കില്ല. ബുധനാഴ്ച കോവിഡ് ദിനമായി ആചരിക്കും. രോഗപ്രതിരോധ ബോധവല്‍ക്കരണ പരിപാടികളും ശക്തമാക്കും.