പട്ന: ബീഹാറില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന ലോക്സഭാ മുന്‍ എംപി ആനന്ദ് മോഹന്‍ സിങ്ങിന് മോചനത്തിന് അവസരമൊരുക്കി സര്‍ക്കാര്‍. ആനന്ദ് ഉള്‍പ്പടെ 27 പേര്‍ക്കാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ ജയില്‍ മാനുവലില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ മോചനത്തിന് അവസരമൊരുങ്ങിയത്. മകന്റെ വിവാഹനിശ്ചയത്തിനായി നിലവില്‍ പരോളിലായിരുന്നു ആനന്ദ് സിങ്. സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഗുണ്ടാത്തലവനായിരുന്ന ആനന്ദ് പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങുകയും എംപി സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു.
നിരവധി കേസുകള്‍ നേരിടുന്ന മുന്‍ ആര്‍ജെഡി എംപിയായ സിംഗ്, 1994-ല്‍ ദളിത് ജില്ലാ മജിസ്ട്രേറ്റ് ജി കൃഷ്ണയ്യയെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലാണ് ആനന്ദ് ജയിലിലായത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ആനന്ദിനെ 2007-ല്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ പട്ന ഹൈക്കോടതി പിന്നീട് ശിക്ഷ ഇളവ് ചെയ്തു ജീവപര്യന്തം തടവാക്കി. 15 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു ആനന്ദ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിക്കിടെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന ചട്ടം ഈ മാസം ആദ്യമാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഒഴിവാക്കിയത്.





























