വാഷിങ്ടൺ: യുഎസിലെ യൂണിവേഴ്സിറ്റികളിൽനിന്ന് പഠിച്ചിറങ്ങി രാജ്യത്ത് തന്നെ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ഡോണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച ദ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഒരുലക്ഷം ഡോളർ ഫീസ് ചുമത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം കനത്ത തിരിച്ചടിയാകുന്ന നീക്കമാണിത്.
യുഎസിൽ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികളെ തൊഴിൽ ചെയ്യാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിന് മേൽ ഫീസ് ചുമത്താനാണ് സർക്കാരിൻ്റെ ആലോചനയെന്നാണ് വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട്. ഇതുസംബന്ധിച്ച ശുപാർശ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിലുണ്ട്. യുഎസിൽ പഠിച്ചിറങ്ങുന്ന ഏതൊക്കെ വിദേശ വിദ്യാർത്ഥികളാണ് ഫീസിൻ്റെ പരിധിയിൽ വരുന്നതെന്ന കാര്യം അവ്യക്തമാണ്. പുതിയ നീക്കം സംബന്ധിച്ചു വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.






























