പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ പേര് ‘നിതീഷ്പൂർ’ എന്ന് മാറ്റണമെന്ന സഖ്യകക്ഷി നേതാവിന്റെ നിർദ്ദേശം തള്ളി ജെഡിയു വർക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ. സ്ഥലങ്ങളുടെ പേര് മാറ്റുന്നതിൽ നിതീഷ് കുമാറിന് താല്പര്യമില്ലെന്ന് രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് കുമാർ ഝാ വ്യക്തമാക്കി. ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) ദേശീയ അധ്യക്ഷനും മന്ത്രിയുമായ സന്തോഷ് കുമാർ സുമനാണ് ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂർ എന്ന് മാറ്റണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ആവശ്യപ്പെട്ടത്. ഭരണത്തിലൂടെയും വികസനത്തിലൂടെയും ബിഹാറിനെ പുതിയ പാതയിലേക്ക് നയിച്ച ജനനേതാവിനോടുള്ള ആദരസൂചകമായി പേര് മാറ്റണമെന്നായിരുന്നു സുമന്റെ വാദം.
“ബഖ്ത്യാർപൂർ വെറുമൊരു ഭൂമിശാസ്ത്രപരമായ അടയാളം മാത്രമല്ല. തൻ്റെ ദീർഘകാലത്തെ പൊതുജീവിതത്തിലൂടെ ബിഹാറിൻ്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഭരണത്തിനും പുതിയൊരു ദിശാബോധം നൽകിയ ഒരു മഹാനായ ജനനേതാവിൻ്റെ ജന്മദേശമാണത്. നിതീഷ് കുമാറിന്റെ ജീവിതയാത്രയും പോരാട്ടങ്ങളും എണ്ണമറ്റ ഓർമ്മകളും ഇവിടുത്തെ മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വികാരം മുൻനിർത്തി ബഖ്ത്യാർപൂരിനെ ‘നിതീഷ്പൂർ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന നിർദ്ദേശം മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് മുന്നിൽ ഞാൻ വെക്കുകയാണ്”- ഇങ്ങനെയായിരുന്നു സുമന്റെ വാക്കുകള്‍.
എന്നാൽ, സുമന്റെ വികാരത്തെ മാനിക്കുന്നുവെങ്കിലും നിതീഷ് കുമാർ എപ്പോഴും സ്വന്തം വികസനനേട്ടങ്ങള്‍ മുന്‍നിര്‍ത്തി സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സഞ്ജയ് കുമാർ ഝാ പറഞ്ഞു. നിതീഷ് കുമാര്‍, ബഖ്ത്യാർപൂരുകാരനാണെന്നതില്‍ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശത്തെ പരിഹസിച്ച് പ്രതിപക്ഷ പാർട്ടിയായ ആർജെഡി രംഗത്തെത്തി.






























