ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത കൂട്ടക്കൊല’യാണെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. പലസ്തീൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഇബ്തിസാം അസെമിന്റെ ‘ദി ബുക്ക് ഓഫ് ഡിസപ്പിയറൻസ്’ എന്ന നോവലിന്റെ തെലുങ്ക് പരിഭാഷയുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 12 കോടി വോട്ടർമാരെ നിശ്ശബ്ദമായി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ആദിവാസികൾ, ദളിതർ, മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ തുടങ്ങിയ വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീതിന്യായ സംവിധാനത്തെയും സമാനമായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, സ്റ്റാൻ സ്വാമി, ജി.എൻ. സായിബാബ, ഉമർ ഖാലിദ് തുടങ്ങിയവരുടെ കേസുകളും പരാമർശിച്ചു. “കുറ്റക്കാരെ ശിക്ഷിക്കാനാണ് നീതിന്യായ സംവിധാനം. എന്നാൽ നിരപരാധികളെ ശിക്ഷിക്കാൻ അതേ സംവിധാനം എങ്ങനെ ഉപയോഗിക്കും? നിയമപരമായി ശരിയെന്ന് തോന്നാമെങ്കിലും ധാർമികമായി ശരിയാണോ?” എന്നും അദ്ദേഹം ചോദിച്ചു. പലസ്തീൻ വിഷയത്തിൽ താൻ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും പ്രകാശ് രാജ് മറുപടി നൽകി.
കവിയും എഴുത്തുകാരനുമായ മഹ്മൂദ് ദർവീഷിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗസ്സയിലോ മണിപ്പൂരിലോ ദൂരെയൊരിടത്ത് മറ്റൊരു മനുഷ്യൻ ദുരിതമനുഭവിക്കുമ്പോൾ, ആ വേദന സ്വന്തം കണ്ണുകളിലെ കണ്ണീരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. “ഒഴുക്കിനൊപ്പം ഒഴുകാൻ ചത്ത മത്സ്യങ്ങൾ മതി. ഒഴുക്കിനെതിരെ നീന്താൻ മത്സ്യം ജീവനോടെയായിരിക്കണം” എന്ന വാക്കുകളോടെയാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
































