ബിഹാർ : വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന് വാഗ്ദാനം ചെയ്ത് ചിക്കൻ വിളമ്പിയെന്നാരോപിച്ച് ബിഹാറിൽ വിവാഹച്ചടങ്ങിനിടെ വൻ സംഘർഷം. സാഹർസ ജില്ലയിലെ സിമ്രി ബക്തിയാർപുരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ 12 പേർക്ക് പരിക്കേറ്റു. പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുഹമ്മദ് അൻവറിന്റെ മകൻ മുഹമ്മദ് അബ്ദുള്ള എന്ന ചന്ദിന്റെയും മുഹമ്മദ് ജാവേദ് എന്ന മോട്ടോയുടെ മകളുടെയും നിക്കാഹ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സമാധാനപരമായി നടന്നു. തുടർന്ന് വിവാഹവിരുന്നിന്റെ ഭാഗമായുള്ള ഭക്ഷണത്തിനായി വരന്റെ ബന്ധുക്കൾ ഇരുന്നപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
വിരുന്നിൽ മട്ടൺ ഉണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെന്നാണ് വരന്റെ ബന്ധുക്കളുടെ ആരോപണം. എന്നാൽ ഭക്ഷണം വിളമ്പിയപ്പോൾ ചിക്കനാണ് ലഭിച്ചത്. ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. പിന്നീട് അത് കയ്യാങ്കളിയായി മാറി. വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ വടികൊണ്ട് ആക്രമിക്കുന്നതും വാൾ വീശി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ 12 പേരെ സിമ്രി ബക്തിയാർപുർ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസെത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






























