റാന്നി : എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ടൗണിലും ഇട്ടിപ്പാറയിലും അന്യ സംസ്ഥാന തൊളിലാളി ക്യാമ്പുകളിൽ ‘ഓപ്പറേഷൻ ഹൈഡ് ഔട്ട്’ എന്ന പേരിൽ ഷാഡോ സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പിഴ ചുമത്തിയാതായും എക്സൈസ് അറിയിച്ചു. ഒരേ സമയം റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിൽ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. പഞ്ചായത്തുകളിലെ വിവിധ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന ക്യാമ്പുകളില്‍ വ്യാപക പരിശോധനയാണ് സംഘം നടത്തിയത്. റാന്നിയില്‍ ഇതരസംസ്ഥാന ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഈ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധന നടത്തിയത്. തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഹരിയുടെ ഒഴുക്ക് വ്യാപകമാകുന്നതായും എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എം. അഫ്സലിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് ഇൻസ്പെക്ടർമാരായ വി.കെ.രാജീവ്, വി.കെ.സന്തോഷ് കുമാര്‍ , സി.ഇ.ഓ മാരായ ജോബിൻ തോമസ്, മഹേഷ് കുമാർ, സന്ധ്യാ നായർ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.





























