തുലാപ്പള്ളി: ഇരുളിൽ അങ്ങകലെ കാട്ടുമൃഗങ്ങളുടെ മുരൾച്ച കേൾക്കുമ്പോൾ നാടിന്റെ രക്ഷയ്ക്ക് അവയെ തുരത്താൻ ഓടിയെത്താറുള്ള ബിജു ഇനിയില്ല. കലി പൂണ്ട കാട്ടാന ജീവനെടുത്ത തുലാപ്പള്ളി കുടിലിൽ ബിജു മാത്യു (50) വിന് ഇന്ന് നാട് കണ്ണീരോടെ വിട ചൊല്ലി. തുലാപ്പള്ളി വട്ടപ്പാറ പിആർസി മലയിൽ ബിജുവിന്റെ വീട്ടിലേക്ക് മൃതദേഹം കാണുവാന്‍ വൻ ജനപ്രവാഹമായിരുന്നു. ദുഃഖത്തിൽ വിതുമ്പുന്ന ബിജുവിന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ പ്രയാസപ്പെടുന്ന ബന്ധുക്കളും അയൽവാസികളും നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. നൂറുകണക്കിന് ആളുകൾ ആണ് ആദരാഞ്ജലികൾ അർപ്പിക്കാൻ പിആർസി മലയിലെ വീട്ടിൽ എത്തിയത്. പിആർസി മലയിൽ ഇരുപതോളം കുടുംബങ്ങളാണുള്ളത്. കണമല വനത്തിൽനിന്നു 250 മീറ്ററോളം മാറിയാണ് ജനവാസമുള്ളത്. കാട്ടാനയും കടുവയും പുലിയും ഈ മേഖലയിൽ പതിവായി എത്തുന്നു.
ഏത് വന്യമൃഗം എത്തിയാലും ഇവയെ തുരത്താൻ ആദ്യം നാട്ടുകാർ വിളിക്കുന്നത് ബിജുവിനെയായിരുന്നു. ഒരു മാസമായി കാട്ടാന എത്തുന്നത് പതിവായിരുന്നു. മിക്കപ്പോഴും ബഹളംവെച്ച് ആനയെ ഓടിക്കാൻ ബിജു ഉണ്ടാകുമായിരുന്നു. ബിജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഏഴ് മുതൽ എട്ട് വരെ പിആർസി മലയിലുള്ള വീട്ടിലും തുടർന്ന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമാ പള്ളിയിലുമാണ് പൊതുദർശനത്തിന് വെച്ചിരുന്നത്. തുടർന്ന് ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ കാർമ്മീകത്വത്തിൽ സംസ്കാര ശ്രൂഷകൾ നടത്തി. പമ്പാവാലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടർന്ന് അനുശോചന സമ്മേളനവും മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടന്നു.