തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച അനിശ്ചിതത്വത്തിൽ. സിപിഐ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. സിപിഐയുടെ വാശിക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യണമോ എന്ന കാര്യം നിലവിൽ പുരോഗമിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന സിപിഐയുടെ കടുത്ത നിലപാട് ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് എൽഡിഎഫ് കൺവീനർ സിപിഐ ആസ്ഥാനത്തെത്തി ചർച്ച നടത്തട്ടെ എന്ന് തീരുമാനത്തിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം എത്തിച്ചേർന്നത്.
ഇന്ന് തീരുമാനിച്ചിരുന്ന ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് പാർട്ടിയെ പരസ്യമായി വിമർശിക്കുന്ന സിപിഐ നിലപാടിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍റെ വാക്കുകളിൽ അത് വ്യക്തം. സിപിഎം സ്വരം കടുപ്പിച്ചതോടെ ഒന്നു മയപ്പെട്ടിട്ടുണ്ട് സിപിഐ.മുന്നണിയുടെ ഒറ്റക്കെട്ടായുള്ള പോക്കിന് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന അഭിപ്രായം സിപിഎമ്മിനുള്ളിൽ ഉണ്ട്. എന്നാൽ സിപിഐ പരസ്യ വിമർശനങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന് അഭിപ്രായം നേതൃത്വം സ്വീകരിക്കുന്നു എന്നാണ് സൂചന.






























