അഹമ്മദാബാദ്: ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികൾ കീഴടങ്ങുമെന്നാണ് കരുതുന്നതെന്ന് അഭിഭാഷക ഷോഭ ഗുപ്ത. അല്ലെങ്കിൽ കോടതി ജാമ്യമില്ലാ വാറന്റയക്കും. കോടതിയലക്ഷ്യക്കേസ് എടുക്കാൻ തങ്ങൾ അപേക്ഷിക്കുമെന്ന സൂചനയും ബിൽക്കിസിന്റെ അഭിഭാഷക ഷോഭ നൽകി. ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോളും രണ്ടാഴ്ച കൂടുമ്പോൾ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ ഇവർ ഹാജരാകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇവർ സുപ്രീംകോടതിയെ അറിയിച്ചിട്ടുമുണ്ട്. അതിനാൽ, കീഴടങ്ങാതിരുന്നാൽ കോടതി ഗൗരവമായെടുക്കും. ഇതേ ബെഞ്ചിൽ പുനഃപരിശോധനാ ഹർജി നൽകിയാലും വിധി വ്യത്യസ്തമാകാനിടയില്ല. മഹാരാഷ്ട്രസർക്കാരിനോട് ഇളവിന് അപേക്ഷിക്കണമെങ്കിലും ജയിലിൽ ഹാജരാകണം.
ഇതേസമയം, വിവരങ്ങൾ മറച്ചുവെച്ച് ഹർജിനൽകിയതിന് സുപ്രീംകോടതിയുടെ വിമർശനം നേരിട്ട രാധേശ്യാം ഷാ 15 മാസമായി നാട്ടിലില്ലെന്നാണ് അച്ഛൻ പറയുന്നത്. എന്നാൽ, ഷായും മറ്റുള്ളവരും ഞായറാഴ്ചവരെ സ്ഥലത്തുണ്ടായിരുന്നതായും വിധിവന്നതോടെ മുങ്ങിയതായുമാണ് പരിസരവാസികൾ നൽകുന്ന സൂചനകൾ.





























