കോഴിക്കോട് : ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ സംഘപരിവാറിന്റെ സ്ഥിരം ഗുണ്ടയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി. വെള്ളയില്‍ സ്വദേശി ആയ മോഹന്‍ദാസ് വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തില്‍പ്പെട്ട കച്ചവടക്കാരില്‍ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവന്‍ ആണെന്നും ആര്‍.എസ്.എസ് നേതാവാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യമാണെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി. ശബരിമലക്കു പോകാന്‍ വൃതമെടുത്തു ഇരുമുടി നിറച്ച യുവാക്കളെ തടഞ്ഞു കലാപം ഉണ്ടാക്കിയവരില്‍ ഒരാള്‍ ആണ് ഇയാളെന്നും തന്നെ ആക്രമിച്ച കോഴിക്കോട് ബീച്ചില്‍ വെച്ച് ഒരാഴ്ച മുന്‍പ് സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പോലീസ് താക്കീതു കൊടുത്തു വിട്ട പ്രതിയാണ് ഇയാളെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു.’ബിന്ദു അമ്മിണി ആക്രമിച്ചു എന്ന് ആരോപിക്കുന്ന നിഷ്കളങ്കനായ ആര്‍.എസ്.എസ് നേതാവ്, കര്‍സേവകന്‍ ആണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തില്‍പ്പെട്ട കച്ചവടക്കാരില്‍ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവന്‍, ശബരിമലക്കു പോകാന്‍ വൃതമെടുത്തു ഇരുമുടി നിറച്ച യുവാക്കളെ തടഞ്ഞു കലാപം ഉണ്ടാക്കിയവരില്‍ ഒരാള്‍, ഒരാഴ്ച മുന്‍പ് എന്നെ ആക്രമിച്ച അതെ സ്ഥലത്തു സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പോലീസ് താക്കീതു കൊടുത്തു വിട്ട പ്രതി. സംഘപരിവാറിന്റെ സ്ഥിരം ഗുണ്ട. ഇങ്ങനെ തുടങ്ങുന്ന കുറച്ചു ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നിഷ്കളങ്കന്‍’, ബിന്ദു അമ്മിണി ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ പ്രതിയായ മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പോലീസിന്റെ പരിഗണനയിലാണ്. മോഹന്‍ദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘര്‍ഷത്തില്‍ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി. ദൃശ്യങ്ങള്‍ പുറത്തായി, ചര്‍ച്ചയായതോടെയാണ് പോലീസ് നടപടിയെടുത്തത്. കീഴടങ്ങാനായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വെള്ളയില്‍ പോലീസ് വീട്ടിലെത്തിയാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്





























