തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിക്ക് ചാണ്ടി ഉമ്മനെയും വി.ടി ബൽറാമിനെയും പോലുള്ള യുവ നേതാക്കളെ മാറ്റിനിർത്താൻ കഴിയില്ലെന്ന് നിയുക്ത മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഉമ്മൻ ചാണ്ടി സാറിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ചാണ്ടി ഉമ്മൻ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങളോട് കരുണയും കരുതലും കാണിക്കുന്ന പ്രിയപ്പെട്ട നേതാവായി മാറിയെന്നും അവർ പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ഇത്തരം നേതാക്കൾക്ക് വരും കാലങ്ങളിൽ അർഹമായ പരിഗണന ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ മന്ത്രിസഭയിൽ മൂന്ന് വനിതകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നത് വലിയൊരു പോസിറ്റീവ് മാറ്റമാണെന്ന് ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ എം. കമലം, എം.ടി പത്മ, പി.കെ ജയലക്ഷ്മി എന്നിവരെപ്പോലെ വിരലിലെണ്ണാവുന്ന വനിതകൾ മാത്രമേ കോൺഗ്രസ് മന്ത്രിമാരായി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ക്യാബിനറ്റ് റാങ്കിലേക്ക് മൂന്ന് സ്ത്രീകൾ കടന്നുവരുന്നത് ഏറെ അഭിമാനകരമാണെന്ന് അവർ പറഞ്ഞു.
തനിക്ക് ലഭിക്കുന്ന വകുപ്പുകൾ സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള വാർത്തകൾ മാത്രമേ അറിയാവൂ എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കെ.സി വേണുഗോപാലിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് അവർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. പരിമിതമായ മന്ത്രിസ്ഥാനങ്ങൾ ഉള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, കഴിവ് തെളിയിച്ച എല്ലാ എം.എൽ.എമാർക്കും വരും കാലങ്ങളിൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.






























