തിരുവനന്തപുരം : കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവർത്തകരുടെ വൻ ജനപ്രവാഹം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിമാനത്താവളത്തിൽ എത്തിച്ചേർന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി തുടങ്ങിയ പ്രമുഖർ ഇതിനോടകം തന്നെ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മല്ലികാർജുൻ ഖർഗെയും ഒരു വാഹനത്തിലാണ് വിമാനത്താവളത്തിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിരിച്ചത്.
സെൻട്രൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിക്കും അപ്പുറമുള്ള ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരിക്കുന്നത്. പ്രവർത്തകരുടെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് വലിയ രീതിയിൽ ബുദ്ധിമുട്ടുകയാണ്. സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തള്ളിത്തുറന്ന് പ്രവർത്തകർ അകത്തേക്ക് പ്രവേശിക്കുന്ന കാഴ്ചയാണ് കാണുന്നത്. എംഎൽഎമാർക്കും എംപിമാർക്കും പോലും അകത്തേക്ക് കടക്കാൻ പ്രയാസപ്പെടുന്ന രീതിയിലുള്ള വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് ഒരു ഉത്സവമായിട്ടാണ് പ്രവർത്തകർ ആഘോഷിക്കുന്നത്. “പത്ത് വർഷക്കാലം കേരളം ഭരിച്ച ജനവിരുദ്ധ ഗവൺമെന്റ് പുറത്തുപോവുകയും പുതിയ ഗവൺമെന്റ് അധികാരത്തിൽ വരികയും ചെയ്യുന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയാണിതെന്ന്” തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.






























