തൃശൂർ : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പിണറായി വിജയൻ പരിശോധിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താൽക്കാലിക ലാഭത്തിനായി വരുന്നവർ അല്ല ബന്ധുക്കൾ അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. അവർ നമ്മുടെ കൂടെ ആയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. പാസ്റ്റ് ടെൻസിലാണ് താൻ പറയുന്നത്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാകാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എസ്എഫ്ഐഐയെയും എഐഎസ്എഫിനെയും ബിനോയ് വിശ്വം വിമർശിച്ചു. എസ്എഫ്ഐഐയും എഐഎസ്എഫും എവിടെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ചോദ്യം. പുതിയ തലമുറയിലേക്ക് കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു. യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും സിപിഐയും പരസ്പരം പടവെട്ടിയപ്പോൾ ശത്രുക്കൾ വളരുകയും അവർ കോട്ടകൾ കീഴടക്കി കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. തൃശൂരിൽ വെച്ച് നടന്ന ഇഎംഎസ് സ്മൃതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യങ്ങൾ പറഞ്ഞത്. പരിപാടിയിൽ എം എ ബേബിയും പങ്കെടുത്തിരുന്നു.




























