കൊച്ചി: മിമിക്രി താരം കൊല്ലം സുധി മരണപ്പെടാൻ ഇടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഒപ്പമുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആണ് മഹേഷ് ചികിത്സയിൽ കഴിയുന്നത്. മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമാണ് പരിക്ക്. ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുക.
ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം സുധിയുടെ മരണവിവരം സഹപ്രവർത്തകനും സുഹൃത്തുമായ ബിനു അടിമാലിയെ ഇതുവരെ അറിയിച്ചിട്ടില്ല. കൊല്ലം സുധി മരിക്കാനിടയായ വാഹനാപകടത്തിൽ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ബിനു അടിമാലി. ബിനു അടിമാലിക്കും പരിക്കേറ്റിരുന്നു. ബിനു അടിമാലി അപകട നില തരണം ചെയ്തതായി റിപ്പോർട്ട്.
അപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് താരം. ബിനുവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് റിപ്പോർട്ട്. ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി ഉണ്ട്. ബിനുവിന് മുഖത്തുപരിക്കുണ്ട്, തലയിൽ ചതവുണ്ട്, നട്ടെല്ലിന്റെ ഭാഗത്തു ചില പരിക്കുകൾ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.






























