ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെതിരെ തമിഴ്‌നാട് ഡിജിപിക്ക് പരാതി. പരാമർശവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യമായ നിയമവകുപ്പുകൾ ചുമത്തി നാഗേന്ദ്രനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ചെന്നൈയിലെ ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ വച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്.
തമിഴ്‌നാട് നിയമസഭയിൽ വിജയ് ഉന്നയിച്ച ചില ചോദ്യങ്ങളെയും അദ്ദേഹത്തിന്റെ പ്രശസ്തമായ ‘കുട്ടിക്കഥ’ പരാമർശങ്ങളെയും പരിഹസിക്കുന്നതിനിടയിലാണ് നാഗേന്ദ്രൻ അതിരുകടന്ന പരാമർശങ്ങൾ നടത്തിയത്. വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നൈനാർ നാഗേന്ദ്രന്റെ വാക്കുകൾ.സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പരാമർശത്തിനെതിരെ രൂക്ഷമായ രാഷ്ട്രീയ എതിർപ്പാണ് ഉയർന്നുവരുന്നത്. ബിജെപി നേതാവിന്റെ വാക്കുകൾ കേവലം രാഷ്ട്രീയ വിമർശനമല്ലെന്നും ഒരു നേതാവിന്റെ വ്യക്തിജീവിതത്തെയും മാതാവിനെയും അനാവശ്യമായി വലിച്ചിഴക്കുന്ന തരംതാണ രീതിയാണെന്നും പരാതിക്കാരൻ ആരോപിച്ചു. പരിപാടിയുടെ പൂർണ്ണമായ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.






























