ബെൽജിയം : കിഴക്കൻ ഹൈ ഫെൻസ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലുണ്ടായ വൻ കാട്ടുതീ ജർമ്മൻ അതിർത്തിയിലേക്ക് വ്യാപിച്ചു. ഏകദേശം 3,000 ഹെക്ടറോളം ഭൂമി കത്തിനശിച്ച ഈ ദുരന്തം, ബെൽജിയത്തിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കാട്ടുതീയാണ്. സമീപ ഗ്രാമങ്ങളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിശമന സേനാംഗങ്ങൾ രാത്രി മുഴുവൻ കഠിനമായ പരിശ്രമം തുടർന്നു. ഓഗസ്റ്റ് 14 – ന് ആരംഭിച്ച തീപിടുത്തം നിയന്ത്രിക്കാൻ ബെൽജിയത്തിന് പുറമെ അയൽരാജ്യങ്ങളായ ജർമ്മനി, ലക്സംബർഗ് എന്നിവിടങ്ങളിൽ നിന്നുള്ള അടിയന്തര സംഘങ്ങളും, ബെൽജിയൻ സൈന്യവും പ്രാദേശിക കർഷകരും ഒത്തുചേർന്നു പ്രവർത്തിക്കുകയാണ്. ഓഗസ്റ്റ് 15 – ന് ജർമ്മനിയിലേക്ക് നീങ്ങുന്ന ഭാഗങ്ങളിൽ സേനാംഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തീയുടെ വേഗത കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈ വലിയ കാട്ടുതീ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. ബെൽജിയത്തിന്റെ അടിയന്തര അഭ്യർത്ഥനയെത്തുടർന്ന് യൂറോപ്യൻ യൂണിയൻ മൂന്ന് ഹെലികോപ്റ്ററുകളും രണ്ട് വാട്ടർ ബോംബർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. 2011-ൽ ഈ മേഖലയിലുണ്ടായ റെക്കോർഡ് കാട്ടുതീയിൽ 1,400 ഹെക്ടർ ഭൂമിയാണ് കത്തിനശിച്ചിരുന്നതെങ്കിൽ, നിലവിലുള്ള തീ അതിന്റെ ഇരട്ടിയിലധികം വലിപ്പത്തിലാണ് പടർന്നിരിക്കുന്നത്. അപകടസാധ്യത മുൻനിർത്തി അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഓഗസ്റ്റ് 15 – ന് ഒഴിപ്പിക്കപ്പെട്ട ആളുകളോട് തൽക്കാലം വീടുകളിലേക്ക് മടങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാഗ്യവശ ഇതുവരെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും, തീ അടുത്തുള്ളതിനാലും പുക ഉയർന്ന അളവിലുള്ളതിനാലും ജാഗ്രത തുടരുകയാണ്.
ബെൽജിയവും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഈ ആഴ്ചയിലെ അഞ്ചാമത്തെ വേനൽക്കാല ഉഷ്ണതരംഗത്തെ നേരിടുന്നതിനിടയിലാണ് ഈ ദുരന്തം പൊട്ടിപ്പുറപ്പെട്ടത്. യൂറോപ്പിന്റെ പല ഭാഗങ്ങളിലുമുള്ള ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. മനുഷ്യർ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കുന്നതിന് കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന താപനില സസ്യജാലങ്ങളെയും മണ്ണിനെയും ഉണക്കുന്നതിനാൽ, തീ വളരെ വേഗത്തിൽ ആളിപ്പടരാനും ദീർഘനേരം കത്തിക്കൊണ്ടിരിക്കാനുമുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.































