ഡല്‍ഹി : ബിർഭം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ലാലോൺ ഷെയ്ഖിന്റെ കസ്റ്റഡി മരണത്തിൽ സിബിഐയ്ക്ക് നോട്ടീസ്. പശ്ചിമബംഗാളിലെ സെട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിഐഡി) സിബിഐയ്ക്ക് നോട്ടീസ് അയച്ചു. ബംഗാളിലെ ബിർഭം ജില്ലയിലെ രാംപൂർഹട്ടിലുള്ള സിബിഐ ക്യാമ്പിലെ ശുചിമുറിയിലാണ് ലാലോൺ ഷെയ്ഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ലാലൻ ഷെയ്ഖ് സിബിഐ കസ്റ്റഡിയിലായിരുന്നപ്പോൾ ആരൊക്കെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്, സിസിടിവി ദൃശ്യങ്ങൾ, സുരക്ഷാ ചുമതല തുടങ്ങിയ എല്ലാ വിവരങ്ങളും സിഐഡി തേടിയിട്ടുണ്ട്. കസ്റ്റഡി മരണ സമയത്ത് ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനും ഒരു കോൺസ്റ്റബിളുമാണ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്നതെന്ന് സിബിഐ വൃത്തങ്ങൾ അവകാശപ്പെട്ടു.
ബിർഭം ജില്ലയിൽ 10 പേർ കൊല്ലപ്പെട്ട ആക്രമണത്തിലെ പ്രധാന പ്രതിയാണ് ലാലോൺ ഷെയ്ഖ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം. ഝാർഖണ്ഡിലെ പാകുരിൽ ഒളിവിൽ കഴിയുന്നതിനിടെ ഡിസംബർ നാലിനാണ് ലാലോൺ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. താത്കാലിക സംവിധാനത്തിലായിരുന്നു സിബിഐ ലാലോൺ ഷെയ്ഖിനെ താമസിപ്പിച്ചിരുന്നത്.





























