അമ്പലപ്പുഴ : ക്രിസ്മസ് വിപണിയെ ആശങ്കയിലാക്കി താറാവുകളിൽ പക്ഷിപ്പനി പടരുന്നു. പുറക്കാട് നാലായിരത്തിലധികം താറാവുകള്‍ ചത്തൊടുങ്ങി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇത്തരത്തില്‍ നിരവധി താറാവുകളാണ് പക്ഷിപ്പനി പിടിച്ച് ചത്തൊടുങ്ങിയത്. അതിന്റെ നഷ്ടപരിഹാരംപോലും കിട്ടാതെ കര്‍ഷകര്‍ വായ്പകള്‍ വാങ്ങി പ്രതീക്ഷയോടെ താറാവ് കൃഷിയിലേക്ക് ഇറങ്ങിയപ്പോഴാണ് വീണ്ടും ദുരിതം എത്തിയത്.
പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാന്‍റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചത്തത്. സമീപത്തെ മറ്റ് കർഷകരുടെയും താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നുണ്ട്. പ്രതിരോധ മരുന്നു നൽകിയെങ്കിലും വീണ്ടും താറാവുകൾ ചത്തു. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത അതേ ലക്ഷണമാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്. ഇതിനകം മരുന്നിനും മറ്റ് പരിചരണത്തിനുമായി ജോസഫിന് ഒന്നര ലക്ഷം രൂപയോളം ചെലവായി.
കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ ഇദ്ദേഹത്തിന്റെയും പ്രദേശത്തെ മറ്റ് കർഷകരുടെയും ആയിരക്കണക്കിന് താറാവുകൾ ചത്തൊടുങ്ങിയെങ്കിലും ഒരു രൂപ പോലും നഷ്ട പരിഹാരവും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. താറാവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് കാലങ്ങളായി സർക്കാർ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായില്ല. രോഗ ലക്ഷണങ്ങളുമായി നിരവധി താറാവുകളാണ് ഇതിനൊപ്പമുള്ളത്. സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.





























