കർണാടക : പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് കര്‍ണാടകയില്‍ 10,000 കോഴികളെ ജീവനോടെ കുഴിച്ചിട്ടു. മൂഡല്‍കൊപ്പ വില്ലേജിലെ പൌള്‍ട്രി ഫാം ഉടമസ്ഥനായ രാജുവാണ് തന്റെ ഫാമിലെ കോഴികളെ ജീവനോടെ കുഴിച്ചുമൂടിയത്.
കോവിഡ് 19 പക്ഷിപ്പനി തുടങ്ങിയവയെ ഭയന്ന് ജനങ്ങളാരും ചിക്കന്‍ വാങ്ങുന്നില്ലെന്നും ഇത് തനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നും രാജു പറഞ്ഞു. അതുകൊണ്ടാണ് കോഴികളെ കുഴിച്ചുമൂടിയതെന്നും രാജു പറഞ്ഞു. വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് രാജുവിന്റെ ഫാമിലെത്തിയത്. ചിലര്‍ കുറച്ചു കോഴികളെ വാങ്ങുകയും ചെയ്തു.
മൈസൂരിലെ കുമ്പാരക്കൊപ്പല്‍ പ്രദേശത്താണ് ആദ്യം പക്ഷിപ്പനി പ്രത്യക്ഷപ്പെട്ടത്. കേരളത്തിന് ശേഷം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമായിരുന്നു കര്‍ണാടക. കര്‍ണാടകയില്‍ ഇന്ന് പുതിയതായി 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 76 ആയി. മൂന്ന് പേര്‍ വൈറസ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. അഞ്ച് പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു.