ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സ്കി (വാട്ടർ സ്കൂട്ടർ) അപകടത്തിൽ ദാരുണാന്ത്യം. പതിനെട്ടാം ജന്മദിനത്തിൽത്തന്നെ പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ ദുബായ് പോലീസിന്റെ മറൈൻ റെസ്ക്യൂ ടീം അത്ഭുതകരമായി രക്ഷപെടുത്തി. മൗറീഷ്യസിൽ നിന്ന് ദുബായിലേക്ക് വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ഇവർ. തിരികെ വരുന്നതിനിടയിൽ ഇരുവരും ജെറ്റ് സ്കി ഓടിക്കുന്ന സ്ഥാനം മാറിയതാണ് അപകടത്തിന് കാരണമായത്. പരിചയക്കുറവുള്ള പെൺകുട്ടി നിയന്ത്രണം വിട്ട് ജെറ്റ് സ്കി അമിതവേഗത്തിൽ ബ്രേക്ക് വാട്ടറിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും കടലിലേക്ക് തെറിച്ചുവീണു. പിറന്നാൾ ആഘോഷിച്ച പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മുങ്ങിമരിച്ചു. പാറക്കെട്ടുകൾക്കിടയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ പെൺകുട്ടിയെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ കരയ്‌ക്കെത്തിച്ചത്. ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് തുറമുഖം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദുബായ് പോലീസിന്റെ വിക്ടിം സപോർട്ട് ടീം ഏറ്റവും വൈകാരികമായി കൈകാര്യം ചെയ്ത കേസുകളിലൊന്നാണിതെന്ന് ഫസ്റ്റ് ലഫ്. മീര അൽ ഹദാദ് പറഞ്ഞു. കടൽ അപകടങ്ങളിൽപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും മാനസികവും നിയമപരവുമായ എല്ലാ പിന്തുണയും നൽകാൻ ക്യാപ്റ്റൻ വലീദ്, മേജർ ഖലീൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘം സജീവമായി രംഗത്തുണ്ട്. 2025-ൽ മാത്രം ഇത്തരത്തിലുള്ള 144 കേസുകളിലാണ് ഈ സംഘം സഹായവുമായെത്തിയത്.






























