ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകാനും കോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനുമാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ഈ നിർദേശം നൽകിയത്. മനുഷ്യജീവൻ അമൂല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സോനം വാങ്ചുക് അനുവദിക്കുന്ന സമയങ്ങളിലെല്ലാം ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
സോനം വാങ്ചുകിനെ ദിവസവും സർക്കാർ ഡോക്ടർമാർ പരിശോധിക്കണമെന്നും പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി ഇടപെടൽ നടത്തണമെന്നും കോടതി പറഞ്ഞു. തുടർന്ന് കേസ് ഡൽഹി ഹൈക്കോടതി തീർപ്പാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്നത്. നിരാഹാര സമരം 19-ാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യസ്ഥിതി വഷളായി. ഇതേത്തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകൻ രാകേഷ് കുമാർ സെയ്നിയാണ് ഹർജി ഫയൽ ചെയ്തത്.
രണ്ട് ദിവസംകൂടി സമരം തുടർന്നാൽ വാങ്ചുകിന് മരണം സംഭവിക്കാമെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. സോനം വാങ്ചുകിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ടാൽ രാജ്യത്തിനും ലോകത്തിനും അത് വലിയൊരു നാണക്കേടായിരിക്കും. സർക്കാർ കുപ്രസിദ്ധ കുറ്റവാളിയെപ്പോലെയോ ഭീകരനെപ്പോലെയോ അല്ലെങ്കിൽ രാജ്യദ്രോഹിയെപ്പോലെയോ ആണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. അധികൃതർ വാങ്ചുകിന് ചികിത്സ ഉറപ്പാക്കണം. സമാധാനപരമായ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. ഓരോ പൗരന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും ഒട്ടും ആശങ്കാകുലരല്ല എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് ഹർജിയിൽ പറയുന്നു.





























