ഇടുക്കി: വനം-പോലീസ് ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കുമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. ഉദ്യോഗസ്ഥർക്കും വീട്ടിൽ ഭാര്യയും മക്കളുമൊക്കെ ഉണ്ടെന്ന കാര്യം ഓർക്കണമെന്നും, അടിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ഭരണകൂടത്തിന്റെ ഉമ്മാക്കിയൊന്നും കൃഷിക്കാരന്റെ മുന്നിൽ കാണിക്കേണ്ടതില്ലെന്നും, ജനങ്ങൾ വിചാരിച്ചാൽ ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും എം.എം മണി മുന്നറിയിപ്പ് നൽകി. ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിന്റെ ജെസിബി വിട്ടുകൊടുക്കാത്തതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്ത് ഇരുന്ന് ഭരിക്കുകയാണെന്നും, സതീശൻ പോലീസിനെ വിട്ടാൽ അതിനെ പുല്ലുപോലെയേ കാണുന്നുള്ളൂവെന്നും മണി പറഞ്ഞു. ഉദ്യോഗസ്ഥരെപ്പോലെ തന്നെ തങ്ങൾക്കും വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്നും, എന്നാൽ അവരെയൊന്നും ഓർത്ത് തിരിച്ചുചെല്ലാമെന്ന് പറഞ്ഞിട്ടല്ല പൊതുപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു. ‘ഞങ്ങൾ രണ്ടും കൽപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കും, അത് തമാശയല്ല; അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും. മാധ്യമങ്ങൾ മുന്നിലുള്ളതുകൊണ്ട് കൂടുതൽ കടത്തിപ്പറഞ്ഞാൽ നാളെ അത് വിവാദമാകും എന്നതുകൊണ്ട് മാത്രം അങ്ങോട്ട് പോകുന്നില്ല’ അദ്ദേഹം പറഞ്ഞു.
ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ഉപജീവനമാർഗമായ ജെസിബി വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് അത് വിട്ടുകൊടുക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്ത സംഭവമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. സാധാരണക്കാരായ കർഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അകാരണമായി ദ്രോഹിക്കുകയാണെന്ന ആരോപണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ, അവർ ജീവിക്കുന്നിടത്തോ അനാവശ്യമായി പിടിച്ചുകയറാൻ വന്നാൽ ഉദ്യോഗസ്ഥരെ അവിടെവെച്ച് നേരിടേണ്ടി വരുമെന്നും, ആ സമയത്ത് നിയമം പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.






























