കൊച്ചി : സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തിനെതിരെ ആറ് ബിഷപ്പുമാര്‍ വത്തിക്കാന് കത്തയച്ചു. സിനഡ് തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നും 12 ബിഷപ്പുമാര്‍ അയച്ച വിയോജനക്കുറിപ്പ് സിനഡ് അവഗണിച്ചതായും കത്തിലുണ്ട്. രണ്ടു കുര്‍ബാന രീതികളും തുടരണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെടുന്നു.
ജനുവരി 7ന് സിറോ മലബാര്‍ സഭയുടെ സമ്ബൂര്‍ണ്ണ സിനഡ് ആരംഭിക്കാനിരിക്കെയാണ് കത്ത് പുറത്തു വരുന്നത്. കുര്‍ബാന ഏകീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ കഴിഞ്ഞ സിനഡില്‍ സമവായം ഉണ്ടായിരുന്നില്ലെന്ന് ബിഷപ്പുമാര്‍ പറയുന്നു. എന്നാല്‍ എല്ലാവരും അനുകൂലമാണെന്ന് മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചാണ് സിനഡ് ഉത്തരവ് വാങ്ങിയത്. സിനഡില്‍ വൈദികന്റെ ശരീരഭാഷ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നില്ല.
കാനണ്‍ നിയമത്തിന്റെ 1538 റദ്ദാക്കാന്‍ സിനഡിന് അധികാരമില്ലാതിരുന്നിട്ടും അതു റദ്ദാക്കിയതായി പ്രസ്താവന ഇറക്കിയതായും സഭയില്‍ ഗുരുതരമായ വിഭാഗീയതയാണ് നിലവിലുള്ളതെന്നും കത്തില്‍ പറയുന്നു. കുര്‍ബാന ഏകീകരണം ആദ്യം ചര്‍ച്ച ചെയ്‌ത 1999ലെ സിനഡില്‍ പങ്കെടുത്ത ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി, ബിഷപ്പ് ഗ്രേഷ്യന്‍ മുങ്ങാടന്‍, ബിഷപ്പ് ഗ്രിഗറി കരോട്ടെംപ്രേല്‍, ബിഷപ്പ് വിജയാനന്ദ് നെടുംപുറം, ബിഷപ്പ് ഡൊമിനിക്ക് കൊക്കാട്ട്, ബിഷപ്പ് തോമസ് ചക്യത്ത് തുടങ്ങിയവരാണ് കത്തയച്ചത്. കുര്‍ബാന ഏകീകരണം പോലുള്ള നിര്‍ണായക വിഷയത്തില്‍ തീരുമാനമെടുത്തത് കഴിഞ്ഞ തവണ ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡാണെന്നും നാളെ ആരംഭിക്കുന്ന സിനഡ് ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നും കത്ത് ആവശ്യപ്പെടുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പിനും മറ്റു ബിഷപ്പുമാര്‍ക്കും അയച്ച കത്ത് ഓറിയന്‍്റല്‍ കോണ്‍ഗ്രിഗേഷന്‍ അദ്ധ്യക്ഷനും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റിനും നൂണ്‍ഷ്യോക്കും അയച്ചിട്ടുണ്ട്. വത്തിക്കാന്‍ നിര്‍ദ്ദേശിച്ചാലും കുര്‍ബാന ഏകീകരണം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കാര്യങ്ങള്‍ കൈവിടുകയാണ്. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് വന്നതെന്നാണ് വിമത വിഭാഗത്തിന്റെ വാദം.
സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാന്‍ കൂട്ടായ്മയായ അല്മായ മുന്നേറ്റവും തീരുമാനിച്ചിരുന്നു. കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി അതിരൂപതയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നാണ് വിമതപക്ഷത്തിന്റെ മുന്നറിയിപ്പ്. പന്ത്രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ഭൂമിയിടപാടിന്‍റെ സകല കള്ളത്തരങ്ങളും കെ.പി.എം.ജി. റിപ്പോര്‍ട്ടിലൂടെ അറിഞ്ഞിട്ടും കാനോണ്‍ നിയമത്തിന്‍റെ പഴുതകള്‍ ഉപയോഗിച്ച് കര്‍ദിനാളിനെ സംരക്ഷിക്കുന്ന പൗരസ്ത്യ കാര്യാലയമാണ് .
ഇപ്പോള്‍ കാനോനിക നിയമം 1538 പ്രകാരം പ്രത്യേക പ്രതിസന്ധിയില്‍ ഒരു രൂപതാദ്ധ്യക്ഷന് പൊതുനിയമത്തില്‍ നിന്നു നല്‍കാവുന്ന ഒഴിവിനു വളച്ചൊടിച്ച വ്യാഖ്യാനങ്ങള്‍ നല്‍കി അതിരൂപതയിലെ സമാധാനം നഷ്ടപ്പെടുത്തി തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് വിമത വിഭാഗത്തിന്റ വാദം. ഐക്യത്തെ നശിപ്പിച്ച് കുര്‍ബാന അര്‍പ്പണത്തില്‍ ഐക്യരൂപ്യം അടിച്ചേല്പിക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ അവഗണിച്ച് മനഃപൂര്‍വം ഇടവകകളില്‍ വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണെന്നും ഇതിന് കാരണക്കാരനായ കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍ സമ്മതിക്കില്ലെന്നും വൈദിക പട്ടം കൊടുക്കാനും മറ്റും ഇടവകകളില്‍ വരുന്ന കര്‍ദിനാളിനെ എന്തു വിലകൊടുത്തും തടയുമെന്നും അല്മായ മുന്നേറ്റം പറയുന്നു.
































