പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തിൽ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാഖ് പങ്കെടുത്തെന്ന ആരോപണവുമായി ബിജെപി. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ഡീലാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ബിജെപിയുടെ ആക്ഷേപം. എന്നാൽ പ്രചരിക്കുന്ന ഫോട്ടോകൾ കൊട്ടിക്കലാശ ദിവസം എടുത്തതാണെന്നും ആരോപണം ശരിയല്ലെന്നും റസാഖ് പ്രതികരിച്ചു. പോരാട്ടം അവസാല ലാപ്പിലേക്ക് കടക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ് കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്നാണ് ബിജെപി തുടക്കത്തിലേ ആരോപിച്ചിരുന്നത്.
ഇതിന് തെളിവെന്ന രീതിയിലാണ് റസാഖിന്റെ പഴയ ചിത്രങ്ങൾ പുറത്തു വിടുന്നത്. എൽഡിഎഫും യുഡിഎഫും ഒന്നാണ് എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ റസാഖ് പങ്കെടുത്തിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണം എൽഡിഎഫ് സ്ഥാനാർത്ഥി പൂർണമായി നിഷേധിക്കുന്നു. അതെസമയം ബിജെപിയും സിപിഎമ്മും തമ്മിലുളള തർക്കത്തിൽ തത്കാലം കക്ഷിയാകേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.





























