തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയിലൂടെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞു. തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തിയ സ്നേഹ സ്പർശം എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരി മരുന്നിന്റെ കച്ചവടം വലിയ ഒരു അളവു വരെ തടയുന്നതിനും ലഹരിമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന വലിയൊരു വിഭാഗത്തെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും തൂഫാൻ പദ്ധതി കൊണ്ട് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
തൂഫാൻ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പോലീസ് എം ഡി എം എ ഉൾപ്പെടെ വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്തുവെന്നും അന്താരാഷ്ട്ര ബന്ധമുള്ള ലഹരി കടത്തുകാരെ വരെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ പിടികൂടിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS പറഞ്ഞു. ചടങ്ങിൽ എത്തിച്ചേർന്ന എല്ലാവർക്കും ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിജ്ഞ ചൊല്ലി. എം എൽ എ മാരായ അഡ്വക്കേറ്റ് ശ്രീ. വർഗീസ് മാമൻ, ശ്രീ. വിനു ജോബ്, മുൻ ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിനു ശേഷം പോലീസ് വകുപ്പിന് മൃതദേഹങ്ങൾ എടുക്കുന്നതിന് വളരെയധികം സഹായങ്ങൾ ചെയ്തിരുന്നതും ഇപ്പോൾ രോഗാവസ്ഥയിൽ കഴിയുന്നതും ആയ തിരുവല്ല സ്വദേശി ശ്രീ.സോമനെ ആഭ്യന്തരമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു. സോമന് ചികിത്സക്ക് ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.






























