പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന ആരാധന സ്ഥലത്ത് കടന്ന് കയറി അതിക്രമം നടത്തുകയും അലങ്കോലമാക്കുയും ചെയ്ത നടപടിയിൽ അക്രമികളായ ബി.ജെ.പി പ്രവർത്തകരുടെ പേരിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാജ്യത്തെ നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുവാൻ വ്യവസ്ഥാപിത മാർഗ്ഗങ്ങൾ നിലനില്‍ക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ വിശ്വാസികൾക്കെതിരായി നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മതേതര രാജ്യമായ ഇൻഡ്യയിൽ ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഇല്ലാതാക്കുവാനും സംഘപരിവാറിന്റെ വർഗീയ അജണ്ഡ നടപ്പാക്കുവാനുമുള്ള ബി.ജെ.പി യുടെ ഗൂഢാലോചനയുടെ ഫലമാണ് ഓമല്ലൂരിലെ ആക്രമണം. ഇത്തരം നടപടികൾക്കെതിരെ കോൺഗ്രസ് പാർട്ടി ശക്തമായ നിലപാടുകളും പ്രതിരോധവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.





























