തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേടു നടത്തിയെന്ന ആരോപണത്തിൽ ബിജെപിയിൽ വിവാദം. തിരഞ്ഞെടുപ്പിനു വേണ്ടി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ 12 കോടി രൂപയ്ക്കു കണക്കില്ലെന്നും ആരോപണം ഉയർന്നു. ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണു വിവരം. എന്നാൽ ആരോപണങ്ങൾ സംസ്ഥാന നേതാക്കൾ നിഷേധിച്ചു. ഓഡിറ്റ് നടത്തിയ സംഘം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ച ശേഷമാണു മടങ്ങിയത്. അവർ ചില വിവരങ്ങൾ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ടെന്നാണു സൂചന.
പണം തിരിച്ചുപിടിക്കാൻ നിർദേശം നൽകിയെങ്കിലും നേതാക്കൾ അതു സ്ഥിരീകരിച്ചിട്ടില്ല. ഫണ്ട് തിരിമറിയിൽ നേതാക്കൾക്കെതിരെ നടപടിയെടുത്തെന്ന പ്രചാരണം തെറ്റാണെന്നു പാർട്ടി സംസ്ഥാന നേതാക്കൾ പറഞ്ഞു. പാർട്ടിക്കെതിരെ ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നു. രാജീവ് ചന്ദ്രശേഖർ വിദേശ യാത്രയിലാണ്. അദ്ദേഹം എത്തിയശേഷം വിശദമായ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു.






























